കൊട്ടിയൂർ: വൈശാഖ ഉത്സവത്തിന് മുന്നോടിയായി നീരഴുന്നള്ളത്ത് നടത്തി ഉത്സവ കാലത്തേക്കുള്ള വിളക്ക് തിരി ശ്രീകോവിലിലേക്കുള്ള കിള്ളി വസ്ത്രവും ഉത്തരീയങ്ങളുമായി മണിയൻ ചെട്ടിയാനും സംഘവും കൂത്തുപറമ്പ് പുറക്കളം തിരൂർകുന്ന് ഗണപതി ക്ഷേത്രത്തിൽ നിന്നും ഇന്നലെ രാവിലെ കൊട്ടിയൂരിൽ എത്തിച്ചേർന്നതിനെ തുടർന്ന് നീരെഴുന്നള്ളത്ത് ദിന ചടങ്ങുകൾ ആരംഭിച്ചു. ദീപം തെളിക്കാനുള്ള എള്ളെണ്ണയുമായി പടുവിലായി കിള്ളിയോട് തറവാട്ടിൽ നിന്നുള്ള സംഘവും ഇക്കരെ കൊട്ടിയൂർ സന്നിധാനത്തിൽ എത്തിച്ചേർന്നു. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്‌ഥാനികർ ചേർന്ന് ഇക്കരെ ക്ഷേത്ര നടയിലെ ആയില്യാർ കാവിൻറെ പ്രവേശന കവാടത്തിന് മുന്നിൽ വച്ചും മന്ദംചേരിയിലെ ബാവലി പുഴക്കരയിൽ വച്ചും തണ്ണീർ കുടി ചടങ്ങ് നടത്തി. സമുദായി സ്‌ഥാനികൻ കാലടി കൃഷ്ണമുരളി നമ്പൂതിരിപ്പാടിൻ്റെയും ജന്മശാന്തി പടിഞ്ഞിറ്റ ശ്രീറാം നമ്പൂതിരിയുടെയും നേതൃത്വത്തിൽ അടിയന്തിര യോഗക്കാരും സ്ഥാനികരും നീരെഴുന്നള്ളത്തിനായി പുറപ്പെട്ടു മന്ദംചേരിയിലെ ഉരുളിക്കുളത്തിൽ നിന്ന് ശേഖരിച്ച കൂവയിലകളുമായി ബാവലിക്കരയിൽ എത്തിയ സംഘം അനുമതി നൽകിയതിനെ തുടർന്ന് ഒറ്റപ്പിലാനും പുറങ്കലയനും ജന്മാശാരിയും കുളിച്ച് അക്കരെ സന്നിധിയിൽ പ്രവേശിച്ചു. തുടർന്ന് അടിയന്തിര യോഗക്കാരും അക്കരെ പ്രവേശിച്ചു സമുദായി, ഒറ്റപ്പിലാൻ, പുറങ്കലയൻ, ജന്മാശാരി, ഊരാളൻമാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്വയംഭൂ സ്‌ഥാനത്ത് ബാവലി തീർഥം അഭിഷേകം ചെയ്‌തു. അമ്മാറക്കൽ തറയിൽ വണങ്ങി ശേഷം എല്ലാവരും ഇക്കരയിലേക്ക് മടങ്ങി. രാത്രി ഇക്കരെ കൊട്ടിയൂരിലെ ആയില്യാർ കാവിൽ പൂജയും അപ്പട നിവേദ്യവും നടത്തി. ജൂൺ എട്ടിന് ഉത്സവം ആരംഭിക്കും.
Kottiyoor Vaishakha has been flooded.